National
ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യാ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്കി. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.
118 എംപിമാരാണ് നോട്ടീസിൽ ഒപ്പുവച്ചത്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും എൻസിപിയും നോട്ടീസിൽ ഒപ്പിട്ടില്ല. ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
ലോക്സഭാ ചരിത്രത്തില്‍ നാലാം തവണയും എന്‍ഡിഎ ഭരണത്തില്‍ ആദ്യവുമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്‍കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
National
ന്യൂഡല്‍ഹി: പിഎം കെയേഴ്സ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ലോക്സഭയില്‍ അനുവദിക്കേണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം. ലോക്സഭാ സെക്രട്ടേറിയറ്റിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ലോക്സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ഗുരുതര ലംഘനമാണു പ്രധാനമന്ത്രിയുടെ നിര്‍ദേശമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ആരോപിച്ചു.
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വേണുഗോപാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു രേഖാമൂലം പരാതി നല്കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ലോക്സഭയുടെ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് വളരെ ആശങ്കാജനകമാണെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഫണ്ടും സുതാര്യമാണെന്ന് ഉറപ്പാക്കേണ്ട ചുമതല പാര്ലമെന്റിന്റേതും ജനപ്രതിനിധികളായ എംപിമാരുടേതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിഗൂഢമായ പിഎം കെയേഴ്സ് ഫണ്ടിലൂടെ ശേഖരിക്കുന്ന വന്‍തോതിലുള്ള ഫണ്ടുകള്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പേരിലുളള ഫണ്ടുകളെക്കുറിച്ചുള്ള ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ ഉത്തരം നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള പിഎം കെയേഴ്സ്, ദുരിതാശ്വാസ, പ്രതിരോധ ഫണ്ടുകളുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ ചോദ്യങ്ങളും ചര്‍ച്ചകളും അനുവദനീയമല്ലെന്നും ലോക്സഭയിലെ ബിസിനസ് നടത്തിപ്പിന്റെ ഭാഗമല്ലെന്നുമാണ് ലോക്സഭാ സെക്രട്ടേറിയറ്റിനെ കഴിഞ്ഞ ജനുവരി 30ന് പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതെന്ന് ഒരു ദേശീയമാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
പൊതുജനങ്ങളില്‍നിന്നു നേരിട്ടാണ് ഈ ഫണ്ടുകളിലേക്ക് തുക സമാഹരിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്വത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അതിനാല്‍ ലോക്സഭയിലെ ചട്ടങ്ങളിലെ ചട്ടം 41(2) (viii), 41(2)(xvii) എന്നിവ പ്രകാരം മൂന്നു ഫണ്ടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാര്യങ്ങളും അനുവദനീയമല്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനെ പ്രധാനമന്ത്രിയുടെ ഓഫീസ് രേഖാമൂലം അറിയിച്ചതായാണു പത്രറിപ്പോര്‍ട്ട്.
National
ന്യൂഡൽഹി: സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ നീക്കം. പ്രമേയത്തിനുള്ള ഒപ്പു ശേഖരണം കോൺഗ്രസ് ആരംഭിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഭരണഘടനാ അനുച്ഛേദം 94, 96 പ്രകാരം സ്പീക്കറെ നീക്കം ചെയ്യുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മോദി സർക്കാരിന്റെ സമയത്ത് പ്രതിപക്ഷം ആദ്യമായാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ രാജ്യസഭയിൽ മുൻ അധ്യക്ഷൻ ജഗ്ദീപ് ധൻകർക്കെതിരേ പ്രതിപക്ഷം ഇത്തരമൊരു നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
അതേസമയം, ലോക്സഭയിൽ പ്രതിപക്ഷ ബഹളം ശക്തമായതിനു പിന്നാലെ, ചോദ്യോത്തര വേള ആരംഭിച്ച് മിനിറ്റുകൾക്കകം സ്പീക്കർ ഓം ബിർള ലോക്സഭ ഉച്ചവരെ നിർത്തിവച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം സ്പീക്കർ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം ആരംഭിച്ചത്.
ചോദ്യോത്തര വേളയ്ക്ക് ശേഷം ചട്ടപ്രകാരം അംഗങ്ങൾക്ക് സംസാരിക്കാമെന്നു സ്പീക്കർ പറഞ്ഞെങ്കിലും ബഹളം തുടരുകയായിരുന്നു. തുടർന്ന് സഭ നിർത്തിവച്ചു. ബജറ്റ് സെഷനിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്.
പ്രധാനമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുന്നതിന് മുൻപ് പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. പ്രതിപക്ഷ നടപടിയെ സ്പീക്കറും വിമർശിച്ചു. തുടർന്നാണ് സഭ ഉച്ചയ്ക്ക് 12 മണി വരെ പിരിഞ്ഞത്.
National
ന്യൂഡൽഹി: ലോക്സഭയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. പ്രതിപക്ഷ ബഹളത്തിനിടെയാണ് അദ്ദേഹം കരാർ വിശദീകരിച്ചത്.
140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കും. കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ ഹനിക്കില്ല. രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കലാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
കരാർ, രാജ്യത്തിന്റെ കയറ്റുമതി രംഗത്തിന് ഗുണം ചെയ്യും. മെയ്ക്ക് ഇൻ ഇന്ത്യ, ഡിസൈൻ ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കും. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുന്നതാണ് കരാർ. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള കരാറാണിതെന്നും പീയുഷ് ഗോയൽ പറഞ്ഞി.
കൂടാതെ, ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പിഎം കോംപ്രമൈസ്ഡ് എന്നെഴുതിയ പോസ്റ്ററുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സറണ്ടർ മോദിയെന്ന് മുദ്രാവാക്യം വിളിച്ചു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് പരാമർശമുള്ളതായി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിഷയം ലോക്സഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ്.
വിഷയം ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോർ ലോക്സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി. പ്രധാനമന്ത്രി മോദിയുടെ നയതന്ത്ര ഇടപെടലുകളെപ്പറ്റി എപ്സ്റ്റീന്റെ മെയിലിൽ പരാമർശമുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ പറഞ്ഞു.
2017 ജൂലൈ ഒന്‍പതിന് എപ്സ്റ്റീൻ എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന മെയിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉൾപ്പെട്ടിട്ടുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും ഇതിനുപിന്നാലെ ഇസ്രയേലിലേക്കു നടത്തിയ ഔദ്യോഗിക യാത്രയെക്കുറിച്ചും പരാമർശിക്കുന്നുണ്ടെന്ന് മാണിക്കം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യുന്പോൾ സഭയ്ക്കു നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇതിനു വ്യക്തമായ വിശദീകരണം നൽകണമെന്നും മാണിക്കം ആവശ്യപ്പെട്ടു.
ഇന്ത്യയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിക്കുന്ന എപ്സ്റ്റീന്റെ ഇ-മെയിലിന്റെ ഒരു ഭാഗമാണ് പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാധാരം. മോദിയുടെ 2017ലെ ഇസ്രയേൽ സന്ദർശനം പരാമർശിക്കുന്ന മെയിലിൽ ഇന്ത്യൻ പ്രധാനമന്ത്രി ഉപദേശം സ്വീകരിച്ചുവെന്നും യുഎസ് പ്രസിഡന്റിനുവേണ്ടിയെന്നും പരാമർശമുണ്ട്.
"അത് നടന്നു'വെന്നാണ് എപ്സ്റ്റീന്റെ മെയിലിലെ അവസാനഭാഗത്തുള്ള ഒരു വരി. ഈ പ്രയോഗം എന്തിനെ സംബന്ധിക്കുന്നതാണെന്നും വ്യാപകമായ അന്താരാഷ്ട്ര ചർച്ചകൾ നടന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ സർക്കാർ വ്യക്തത വരുത്താത്തതെന്നും മാണിക്കം അടിയന്തരപ്രമേയത്തിൽ ചോദിച്ചു. എന്നാൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന മാണിക്കത്തിന്റെ ആവശ്യം സഭ തള്ളി.
എപ്സ്റ്റീൻ ഫയലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെ മോദിയെക്കുറിച്ചുള്ള പരാമർശം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നു ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു.
അതേസമയം, എപ്സ്റ്റീൻ ഫയലിന്റെ പുതുതായി പുറത്തിറങ്ങിയ ഭാഗങ്ങളിൽ ജെഫ്രി എപ്സ്റ്റീൻ റിലയൻസ് ഗ്രൂപ്പ് തലവൻ അനിൽ അംബാനിയുമായി 2017-19 കാലയളവിൽ നിരന്തരസന്പർക്കം പുലർത്തിയിരുന്നുവെന്നും മോദി സർക്കാരിനുവേണ്ടിയുള്ള പിൻവാതിൽ ചർച്ചകൾക്കായി അനിൽ അംബാനി സ്വയംതന്നെ ഇടനിലക്കാരനായി ഉയർത്തിക്കാട്ടിയെന്നും വിവരമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
National
ന്യൂഡൽഹി: സർക്കാർ കുത്തകയായിരുന്ന ആണവോർജ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച ആണവോർജ ബില്ല് 2025 (ശാന്തി ബില്ല്) പ്രതിപക്ഷ വാക്കൗട്ടിനിടെ ലോക്സഭയിൽ പാസായി. മറുപടി ഉൾപ്പെടെ ആറു മണിക്കൂറോളം ചർച്ച നടത്തിയശേഷമാണു ബില്ല് ശബ്ദവോട്ടിലൂടെ പാസാക്കിയത്.
ചർച്ചയിലുടനീളം പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ എതിർത്തു. കേന്ദ്രസർക്കാർ അവതരിപ്പിച്ച ബില്ല് രാജ്യത്തിന്റെ വികസനയാത്രയിൽ പുതിയ ദിശാബോധം നൽകുമെന്ന് ചർച്ചയ്ക്ക് മറുപടി നൽകവേ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ബില്ലിൽ ദീർഘനേരം ചർച്ച വേണമെന്നും സെലക്ട് കമ്മിറ്റിക്കു വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളുകയായിരുന്നു. ഇതോടെയാണു ബില്ല് പാസാക്കുന്ന നടപടിയോടു സഹകരിക്കേണ്ടെന്ന് ഇന്ത്യാ സഖ്യം എംപിമാർ തീരുമാനിച്ചത്.
ആണവ അപകടങ്ങളുടെ ബാധ്യത വിതരണക്കാർക്കല്ല, ഓപ്പറേറ്റർമാർക്കാണെന്നാണ് ബില്ലിലെ വ്യവസ്ഥ. അപകടം നടന്നാൽ 3000 കോടി രൂപയുടെ ബാധ്യത മാത്രമാണ് ഓപ്പറേറ്റർമാർക്കുള്ളത്. ഈ നഷ്ടപരിഹാരത്തുക ഉയർത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷ ഭേദഗതികളൊന്നും ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറായില്ല.
വിബിജി റാംജി ബില്ല് ഇന്നു പാസാക്കും
നിലവിലെ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കൊണ്ടുവന്ന വിബിജി റാംജി ബില്ല് ഇന്നലെ പാസാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടതോടെ രാത്രി പത്തു വരെ ചർച്ച അനുവദിച്ചു. ചർച്ചയുടെ മറുപടിപ്രസംഗം കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്നു ലോക്സഭയിൽ നടത്തും. തുടർന്ന് ബില്ല് പാസാക്കും.
National
ന്യൂഡൽഹി: നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിക്സിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ - 2025 (വിബി–ജി റാം ജി) ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
സഭാ നടപടികൾക്കുള്ള അജണ്ടയിൽ ബിൽ അവതരണം പട്ടികപ്പെടുത്തിയിട്ടുണ്ട്. ശൂന്യവേളയ്ക്ക് ശേഷം കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിൽ സഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും അവതരിപ്പിച്ചിരുന്നില്ല.
അതേസമയം, പുതിയ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ഇടത് എംപിമാർ ആരോപിച്ചു.
പുതിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാന സർക്കാരുകൾ വഹിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്ര സർക്കാരായിരുന്നു വേതനത്തിന്റെ നൂറു ശതമാനവും നൽകിയിരുന്നത്.
National
ന്യൂഡൽഹി: സംസ്ഥാനത്തെ രാസവളക്ഷാമം ലോക്സഭയിലുയർത്തി കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി.
രാജ്യത്തുടനീളം പ്രത്യേകിച്ചു കേരളത്തിലെ കർഷകർ യൂറിയ, പൊട്ടാഷ് ക്ഷാമം നേരിടുകയാണെന്നും നെല്ലറ എന്നറിയപ്പെടുന്ന തന്റെ മണ്ഡലത്തിലെ കുട്ടനാടും ക്ഷാമം നേരിടുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലെ ശൂന്യവേളയിൽ പറഞ്ഞു.
വിഷയം സഭ അടിയന്തരമായി പരിഗണിക്കണമെന്നും രാസവസ്തു-രാസവളം മന്ത്രിയായ ജെപി. നഡ്ഡ സഭയിൽ പ്രസ്താവന നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 25 ലക്ഷം ഹെക്ടർ കൃഷിഭൂമിയാണെന്നും നെല്ല്, ഗോതന്പ്, കമുക്, തെങ്ങ്, റബർ, ഏലം, കൈതച്ചക്ക എന്നീ കൃഷി നടത്തുന്നവർക്ക് വളം ലഭ്യമല്ലാത്തതുമൂലം സമയബന്ധിതമായി കാർഷിക ഉത്പന്നങ്ങൾക്ക് പോഷകം ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും എംപി സഭയിൽ പറഞ്ഞു.
പൊട്ടാഷ്, യൂറിയ ലഭ്യതക്കുറവുമൂലം കർഷകർ വിലകൂടിയ വളങ്ങൾ വാങ്ങാൻ നിർബന്ധിതരാകുകയാണെന്നും ഇത്തരം വളങ്ങൾ പാരിസ്ഥിതിക ആഘാതത്തിനും പോഷക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
ആവശ്യമായ വളം നൽകണമെന്ന കേരള സർക്കാരിന്റെ ആവശ്യം നിരന്തരമായി അവഗണിക്കപ്പെടുകയാണ്. ഇതു കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. യൂറിയയിൽനിന്നാണ് പോഷകങ്ങൾ പ്രധാനമായും വിളകളിലേക്കെത്തുന്നത്.
ഏതെങ്കിലും തരത്തിലുള്ള തടസം വിളയുടെ വളർച്ചയ്ക്കും സാന്പത്തികസ്ഥിരതയ്ക്കും നേരിട്ടുള്ളതും പെട്ടെന്നുള്ളതുമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് സഭയെ അറിയിച്ചു.
National
ന്യൂഡൽഹി: ലോക്സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി തമ്മിൽ വാക്പോര്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ പത്രസമ്മേളനത്തിൽ ചർച്ച നടത്താൻ കോൺഗ്രസ് എംപി മന്ത്രിയെ വെല്ലുവിളിച്ചപ്പോൾ താൻ കാര്യങ്ങൾ പറയേണ്ട ക്രമം ആരും നിർദേശിക്കില്ലെന്ന് ഷാ തിരിച്ചടിച്ചു.
ജനാധിപത്യത്തെ കോൺഗ്രസ് അട്ടിമറിച്ചെന്നും വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ പ്രതികരിച്ചു. തന്റെ പ്രസംഗത്തിനിടെ പ്രതിപക്ഷത്തെ ആക്രമിച്ച ഷാ, നിലവിലുള്ള വോട്ടർ പട്ടികകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുകയും പട്ടിക പുതുക്കുന്നതിനും യോഗ്യരായ വോട്ടർമാർ മാത്രം ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രത്യേക തീവ്ര പരിഷ്കരണത്തെ (SIR) പ്രതിപക്ഷം എതിർത്തതും ചൂണ്ടിക്കാട്ടി.
നിങ്ങൾ ജയിക്കുമ്പോൾ വോട്ടർ പട്ടികകൾ ശരിയാണ്, എന്നാൽ നിങ്ങൾ പരാജയപ്പെടുമ്പോൾ ബീഹാറിലെ പോലെ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് ഷാ പരിഹസിച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനങ്ങളെ പരിഹസിച്ചുകൊണ്ട് അതിൽ ഒന്നിനെ ‘ഹൈഡ്രജൻ ബോംബ്" എന്ന് വിളിച്ചിരുന്നു.
National
ന്യൂഡൽഹി: ഓഫീസ് സമയത്തിനുശേഷം ജോലിയുമായി ബന്ധപ്പെട്ട കോളുകളും ഇ-മെയിലുകളും ശ്രദ്ധിക്കുന്നതിൽ നിന്ന് ജീവനക്കാർക്ക് വിട്ടുനിൽക്കാൻ അനുമതി നൽകുന്ന ഒരു പ്രൈവറ്റ് മെമ്പർ ബിൽ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു.
എംപിമാർക്ക് സർക്കാർ നിയമനിർമാണം ആവശ്യമുള്ള വിഷയങ്ങളിൽ ബില്ലുകൾ അവതരിപ്പിക്കാൻ സാധിക്കും. എങ്കിലും മിക്ക കേസുകളിലും സർക്കാരിന്റെ പ്രതികരണത്തിന് ശേഷം ഇത്തരം ബില്ലുകൾ പിൻവലിക്കുകയാണ് പതിവ്.
'റൈറ്റ് ടു ഡിസ്കണക്ട് ബിൽ' എൻസിപി എംപി സുപ്രിയ സുലെയാണ് അവതരിപ്പിച്ചത്. ഔദ്യോഗിക സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കോളുകളിൽ നിന്നും ഇ-മെയിലുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നൽകണമെന്ന് ബിൽ നിർദ്ദേശിക്കുന്നു.
കൂടാതെ അത്തരം ആശയവിനിമയങ്ങളോട് പ്രതികരിക്കുന്നത് നിരസിക്കാനുള്ള വ്യവസ്ഥകളും അനുബന്ധ വിഷയങ്ങളും ബില്ലിൽ ഉൾപ്പെടുന്നു.
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും തുടർന്നു നടത്തിയ ഓപ്പറേഷൻ സിന്ദൂറും സംബന്ധിച്ച് പാർലമെന്റിൽ നാളെ തുടങ്ങുന്ന ചർച്ച തീപാറുന്ന ഭരണ- പ്രതിപക്ഷ പോരാട്ടത്തിനു വേദിയാകും.
ഓപ്പറേഷൻ സിന്ദൂറിനെ നേട്ടമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കേന്ദ്രമന്ത്രിമാരും ശ്രമിക്കുന്പോൾ, ഇന്ത്യ- പാക് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളും പാക്കിസ്ഥാനു തുടർന്നും ലഭിക്കുന്ന വിദേശ പിന്തുണയും ആയുധമാക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ശ്രമിക്കും.
കഴിഞ്ഞ തിങ്കളാഴ്ച വർഷകാല സമ്മേളനത്തിന്റെ തുടക്കം മുതൽ ഒരാഴ്ച നീണ്ട പാർലമെന്റ് സ്തംഭനങ്ങൾക്കു വിരാമം കുറിക്കുന്നതാകും ചർച്ച. ലോക്സഭയിൽ നാളെയും രാജ്യസഭയിൽ ചൊവ്വാഴ്ചയും തുടങ്ങുന്ന പഹൽഗാം, സിന്ദൂർ ചർച്ച 16 മണിക്കൂർ വീതം നീളും. ഇക്കാര്യം ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുസഭകളിലുമായി 32 മണിക്കൂർ നീളുന്ന ചർച്ചയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വിശദമായ മറുപടി പറയുമെന്നാണു സൂചന. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആകും കേന്ദ്രസർക്കാരിനുവേണ്ടി ചർച്ച ആരംഭിക്കുക. ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയ പ്രമുഖരും സംസാരിക്കുമെന്നാണു പ്രതീക്ഷ.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, ഉപനേതാവ് ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, അഖിലേഷ് യാദവ്, സുപ്രിയ സുലെ, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രതിപക്ഷത്തുനിന്നു സംസാരിക്കും.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം കേന്ദ്രസർക്കാർ വിദേശരാജ്യങ്ങളിലേക്ക് അയച്ച സർവകക്ഷി സംഘത്തെ നയിച്ചയാളും പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനുമായ ഡോ. ശശി തരൂരിനെ ഈ ചർച്ചയ്ക്കു കോണ്‍ഗ്രസ് നിയോഗിക്കുമോയെന്നതു രാഷ്ട്രീയ നേതാക്കൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തരൂരിനെ ഒഴിവാക്കിയാൽ കോണ്‍ഗ്രസിനെതിരേ ബിജെപി ഇത് ആയുധമാക്കും. പ്രസംഗകരെ ഇന്നേ തീരുമാനിക്കുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
ഇതിനിടെ ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് അർഹരായ ലക്ഷക്കണക്കിനാളുകളെ ഒഴിവാക്കുന്ന സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളെക്കുറിച്ചു ചർച്ച ചെയ്യാനാകില്ലെന്നാണു സർക്കാരിന്റെ വാദം.
പഹൽഗാം, സിന്ദൂർ ചർച്ചയ്ക്കു ശേഷം ബിഹാറിലെ എസ്ഐആർ പ്രശ്നത്തിൽ ചർച്ച കൂടിയേ തീരൂവെന്നു പ്രതിപക്ഷം സംയുക്തമായി ആവശ്യപ്പെട്ടു. ഈ വിഷയം ഉയർത്തിയാണു പാർലമെന്റിലും പുറത്തും കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്.
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭയിൽ ഇനി എംപിമാർ സ്വന്തം സീറ്റിലെത്തി ഹാജർ വയ്ക്കണം. ലോക്സഭാ ഹാളിനു പുറത്തു വച്ചിരിക്കുന്ന രജിസ്റ്ററിൽ ഒപ്പിടുന്നതായിരുന്നു കഴിഞ്ഞ 75 വർഷമായുള്ള രീതി. തിങ്കളാഴ്ച തുടങ്ങി ഒരു മാസം നീളുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പുതിയ ഹാജർ രീതി നടപ്പാക്കുമെന്ന് സ്പീക്കർ ഓം ബിർള ദീപികയോടു പറഞ്ഞു.
ഓരോ എംപിയുടെയും ലോക്സഭയിലെ സീറ്റിനു മുന്നിലെ മേശയിലുള്ള ബട്ടണ്‍ അമർത്തിയാണു ഹാജർ രേഖപ്പെടുത്തേണ്ടത്. ലോക്സഭാംഗങ്ങൾ പുതിയ രീതി പരിചയിക്കുന്നതുവരെ പഴയ രജിസ്റ്ററിൽ ഒപ്പുവയ്ക്കാനും സൗകര്യമുണ്ടാകും. ഭാവിയിൽ ബയോമെട്രിക് രീതി അടക്കമുള്ള സാങ്കേതികവിദ്യകൾ പാർലമെന്റിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് സ്പീക്കർ പറഞ്ഞു. വർഷകാല സമ്മേളനത്തിൽ പുതിയ ഹാജർ രീതി വിജയകരമായി നടപ്പാക്കാനാകുമെന്നാണു പ്രതീക്ഷ.
ഇതിനിടെ, ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ), പഹൽഗാം ഭീകരാക്രമണത്തിലെ സുരക്ഷാവീഴ്ച സമ്മതിച്ച ജമ്മുകാഷ്മീർ ഗവർണറുടെ വെളിപ്പെടുത്തൽ, ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യക്കെതിരേയുള്ള അമേരിക്കൻ തീരുവ, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, സാന്പത്തിക തളർച്ച, ആദിവാസി-ദളിത്-ന്യൂനപക്ഷ പീഡനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ആശങ്ക വ്യക്തമാക്കി ശക്തമായ പ്രതിഷേധവും പ്രതിരോധവും തീർക്കാനുള്ള ശ്രമത്തിലാണു പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളുയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്ത്യ സഖ്യം നേതാക്കൾ അറിയിച്ചു.
സഭാകീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനു ലഭിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുന്ന മോദി സർക്കാരിന്റെ നടപടിക്കെതിരേ പ്രതിപക്ഷം ശബ്ദമുയർത്തും. എട്ടാംതവണ എംപിയും ദളിത് നേതാവുമായ കൊടിക്കുന്നിൽ സുരേഷിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥിയാക്കാൻ നിർദേശമുണ്ട്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് നിർദേശിക്കുന്ന സ്ഥാനാർഥിയെ ഇതര പ്രതിപക്ഷകക്ഷികൾ പിന്തുണച്ചേക്കും. എന്നാൽ, പ്രതിപക്ഷത്തു നിന്ന് ബിജെപിക്കു സ്വീകാര്യനായ ഒരാളെ മാത്രമേ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കു പരിഗണിക്കൂവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഉപാധ്യക്ഷനെ അനുവദിക്കേണ്ടെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമോയെന്നതും ചോദ്യമാണ്. കഴിഞ്ഞ മോദിസർക്കാരിന്റെ അഞ്ചു വർഷക്കാലവും ഡെപ്യൂട്ടി സ്പീക്കറുടെ പദവി ഒഴിച്ചിട്ടിരുന്നു. സ്പീക്കറുടെ അഭാവത്തിൽ പ്രവർത്തിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർക്കു കാബിനറ്റ് മന്ത്രിയുടെ പദവിയുണ്ട്.
21ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാനായി കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഇന്നു ഡൽഹിയിൽ നടക്കും. പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ രാജ്യസഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററി പാർട്ടി ഭാരവാഹികൾ, മുതിർന്ന എഐസിസി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
യൂറോപ്പ് പര്യടനത്തിലുള്ള ശശി തരൂരിന്റെ അഭാവത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ യോഗത്തിൽ ചർച്ചയാകില്ല. എങ്കിലും സോണിയ ഗാന്ധി, ഖാർഗെ, രാഹുൽ ഗാന്ധി, സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ തരൂർ വിഷയത്തിൽ പാർട്ടിയെടുക്കേണ്ട നിലപാടിനെക്കുറിച്ച് അനൗപചാരിക ചർച്ച നടത്തിയേക്കും.